Tuesday, November 07, 2006

മൂന്നാമതൊരാള്‍

ഓഫീസില്‍ നിന്നാണ് രഘുരാമന് അത് കിട്ടിയത്.
അതെങ്ങിനെ തന്‍റെ മേശപ്പുറത്തു വന്നുവെന്നെയാള്‍ക്കറിയില്ല.
രാവിലെ ചെല്ലുമ്പോള്‍ അതവിടെയുണ്ടായിരുന്നു.
കീബോര്‍ഡിനടുത്ത്, പെരുവിരലിനോളം മാത്രം വലുപ്പമുള്ള
ഇളം നീല നിറമുള്ള ഒരു പ്രതിമ!
ഒരുപക്ഷെ ഗര്‍ഭപാത്രം എടുത്തുകളയാന്‍ പോയ സെക്രട്ടറി
മറന്നു വച്ചിട്ടുപോയതായിരിക്കും.
അല്ലെങ്കില്‍ ചുണ്ടിനുമുകളില്‍ കാക്കാപ്പുള്ളിയുള്ള, ബോസിന്‍റെ ഭാര്യ
സമ്മാനമായി അവിടെ വച്ചതായിരിക്കും.
വാഷ്റൂമിലേക്കുള്ള ഇടുങ്ങിയ വരാന്തയില്‍ വച്ചൊരിക്കല്‍ അയാള്‍‍
‍ആ കാക്കാപ്പുള്ളിയില്‍ ഉമ്മ വച്ചു.
അന്നവള്‍ ശരീരത്തിലെ ഇനിയൊരു കാക്കാപ്പുള്ളിയെപ്പറ്റി
പറഞ്ഞുകൊതിപ്പിച്ചു.

ആ പ്രതിമയ്ക്ക് ഒരു പൂവിന്‍റെ ആകൃതിയായിരുന്നു.
വലിയ വയറും വയറിലൂടെ പിണഞ്ഞുകിടക്കുന്ന ഒരു കുഞ്ഞു നാഗവും
കണ്ടപ്പോള്‍ രഘുരാമനാദ്യം കരുതിയത് അതൊരു ചമ്രം മടിഞ്ഞിരിക്കുന്ന
ഗണപതി പ്രതിമയാണെന്നാണ്.
അതിന് കൊമ്പും തുമ്പിക്കയ്യുമൊന്നുമില്ലെന്ന് കണ്ടുപിടിച്ചത് അനിതയാണ്.
മറ്റൊന്നുകൂടി അവള്‍ കണ്ടെത്തി. പ്രതിമയിലെ മനുഷ്യന്‍ നഗ്നനായിരുന്നു.
വലിയ വയറൊഴിച്ച് എല്ലാം പൂവിന്‍റെ ഓരോ ഇതളുകള്‍ പോലെയായിരുന്നു.
അല്ല, ഇതളുകള്‍ തന്നെയായിരുന്നു.
എന്നിട്ടും മുഖവും കണ്ണുകളും കൈകളുമെല്ലാം അയാള്‍ ഊഹിച്ചെടുത്തു.
പക്ഷെ പ്രതിമയുടെ നഗ്നത കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
ആ പ്രതിമയെ ഒരു മനുഷ്യനായി കാണുന്നതിലുമെളുപ്പം
ഒരു പൂവായിക്കാണാനായിരുന്നു.
അതുകൊണ്ടായിരുന്നു അതയാള്‍ അനിതയ്ക്ക് സമ്മാനിച്ചത്.
അതു വരെ അയാള്‍ക്കതിനോട് പ്രത്യേകിച്ചൊരടുപ്പവുമില്ലാതിരുന്നെങ്കിലും
അനിതയുടെ കണ്ണുകളില്‍ പേടിയുടെ അലകള്‍ കണ്ടപ്പോള്‍
അയാളതിനെ സ്നേഹിച്ചുതുടങ്ങി.
അവള്‍ സ്നേഹിക്കുന്നതിനെ മുഴുവന്‍ വെറുക്കുന്നത് നേരത്തേ
അയാളൊരു ശീലമാക്കി കഴിഞ്ഞിരുന്നല്ലോ.
അല്ലെങ്കില്‍ കുഞ്ഞുടുപ്പുകള്‍ തുന്നാനവള്‍ കാത്തുവച്ച വെളള്ത്തുണികളില്‍
അവളുടെ ചോരപുരളില്ലായിരുന്നു.
പക്ഷെ അനിതയുടെ മുഖത്തുകണ്ട പേരറിയാനാവാത്ത വികാരം
പേടിയാണെന്ന് അയാള്‍ സ്വയം ധരിക്കുകയായിരുന്നു.
തെറ്റായ കണക്കുകള്‍ കൂട്ടുകയും കൂട്ടിയ കണക്കുകള്‍ക്കനുസരിച്ച് ജീവിതത്തെ
മാറ്റുകയുമായിരുന്നു ഇതു വരെയും അയാള്‍ ചെയ്തിരുന്നത്.

“റാം അതവിടെനിന്നെടുത്തു മാറ്റൂ.”
വല്ലാത്തൊരു കുറ്റബോധത്തോടെ പിടഞ്ഞുമാറിയിട്ട് അനിത പറഞ്ഞു.
“അതെന്നെത്തന്നെ തുറിച്ചുനോക്കുന്നു.”
അവരുടെ തൊട്ടരികെ ബെഡ് ലാമ്പിന്‍റെ വെളിച്ചത്തില്‍
കുളിച്ചിരിക്കുകയായിരുന്നു അത്.
നോക്കിനില്ക്കെ പ്രതിമ വിജൃംഭിതനാവുന്നതായും
അവളുടെ നേരെ കയ്യുകള്‍ നീട്ടുന്നതായും അവള്‍ക്ക് തോന്നി.
ഉള്ളിലേക്ക് കൂടുതല്‍ ഒതുങ്ങിയിട്ടും ബ്ലാങ്കറ്റിനുള്ളിലും താന്‍ നഗ്നയാണല്ലോയെന്ന
ചിന്തയവളെ അലോസരപ്പെടുത്തി.
മൂന്നമതൊരാളുടെ കണ്ണുകള്‍ തന്നെ നോക്കുന്നുണ്ടെന്നു തന്നെ അവള്‍ വിശ്വസിച്ചു.
അങ്ങിനെ ആ പ്രതിമയ്ക്ക് തങ്ങളെ കാണാന്‍ കഴിയുമെങ്കില്‍,
അതിനു മുന്നില്‍ വച്ചുതന്നെ രഘുരാമാന് അവളെ പ്രാപിക്കണമെന്നുതോന്നി.
പക്ഷെ അവള്‍ വഴങ്ങാതായപ്പോള്‍ അയാള്‍ തിരിഞ്ഞു കിടന്നു.
ഉറക്കം മടിച്ചുനിന്ന നേരമത്രയും ഒരു കാക്കാപ്പുള്ളിയുടെ ചിന്ത മനസ്സിലേക്കു
കടന്നുവരാഞ്ഞതില്‍ അയാള്‍ക്ക് നിരാശതോന്നി.
രഘുരാമന്റെ അകന്നകന്ന് പോകുന്ന കാലടികള്‍ക്ക് പിന്നില്‍
വാതില്‍ ശക്തിയായി തുറന്നടയുന്ന ഒച്ച അവള്‍ കേട്ടു.
ഒപ്പം പുറത്തുപെയ്യുന്ന മഴയുടെ ശ്വാസം അനുവാദമില്ലാതെ
മുറിക്കുള്ളിലേക്ക് ഇടിച്ചുകടന്നു.

മഴതുള്ളിയിട്ട വെളുപ്പാന്‍ കാലത്ത് ഈറന്‍ കാലുകളോടെ രഘുരാമന്‍
അവളുടെ കിടപ്പുമുറിയിലേക്ക് വീണ്ടും കടന്നുവന്നതവള്‍ അറിഞ്ഞു.
മഴയുടെ തണുപ്പുമായ് അയാളവളുടെ പുതപ്പിന്നുള്ളിലേക്ക് നുഴഞ്ഞുകയറി.
അവളെ‍ പ്രേമപൂര്വ്വം ചുംബിക്കുകയും.
പതിവില്ലാതെ മുടിയിഴകള്‍‌ തലോടുകയും ചെയ്തു.
അവളപ്പോള്‍ മൂന്നാമതൊരാളുടെ സാമിപ്യത്തെക്കുറിച്ചോര്ത്ത് വ്യാകുലപ്പെട്ടില്ല.
രഘുരാമന് കുടവയറുണ്ടെന്ന് ഇത്രനാളും എന്തേ അറിഞ്ഞില്ലാ?
എന്തേ അവന്‍റെ ശ്വാസത്തിനിന്ന് സിഗരറ്റിന്‍റെ മണമില്ലായിരുന്നു?
എപ്പോഴോ അവളുടെ തളര്ന്ന കിതപ്പുകള്‍ക്കുമുകളില് നിന്ന് അയാളിറങ്ങിപ്പോയി.
മുറിയിലേക്ക് കടന്നുവന്ന പോലെ മിണ്ടാതെ, വാതില്‍ തുറക്കാതെ!

കട്ടിയുള്ള പുതപ്പിന് വെളിയില്‍ വന്ന് അനിത പ്രതിമയെ നോക്കി.
അവളെ നോക്കി അത് ചിരിച്ചപ്പോള്‍ അവള്‍ കണ്ണുകള്‍ താഴ്ത്തിയില്ല.
ഉറക്കം തൂങ്ങിനിന്ന വെളിച്ചത്തിനു ചുവട്ടില്‍ അവരിരുവരും‍ നഗ്നരായിരുന്നു.

Labels:

Creative Commons License